ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാർക്കെതിരെയും ക്രിമിനിൽ കേസുകളുണ്ടെന്ന് റിപ്പോർട്ട്. ഇതിൽ നാല് കേസുകൾ കൊലപാതക ശ്രമത്തിനാണ് ചാർജ് ചെയ്തിട്ടുള്ളത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ബുധനാഴ്ച 15 കാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരും സ്ഥാനമേറ്റെടുത്തതോടെ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 78 ആയി ഉയർന്നിരുന്നു. ഇതിൽ 33 മന്ത്രിമാർക്കെതിരെയാണ് ക്രിമിനൽ കേസുകളുള്ളത്. 21 പേർ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നത്. കുച്ച്ബിഹാറിൽ നിന്നുള്ള സഹമന്ത്രി നിഷിക് പ്രമാണിക് കൊലപാതക കേസിലാണ് പ്രതിയായിട്ടുള്ളത്. ജോൺ ബിർഷ, പ്രമാണിക്, പങ്കരാജ് ചൗധരി, വി.മുരളീധരൻ എന്നിവർക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
90 ശതമാനം മന്ത്രിമാരുടേയും ശരാശരി ആസ്തി 16.24 കോടിയാണെന്നും റിപ്പോർട്ടിലുണ്ട്. നാല് മന്ത്രിമാർക്കാണ് 50 കോടിക്ക് മുകളിൽ ആസ്തിയുള്ളത്. ജ്യോതിരാദിത്യ സിന്ധ്യ, പിയൂഷ് ഗോയൽ, നാരയൺ ടാതു റാണെ, രാജീവ് ചന്ദ്രശേഖർ എന്നിവക്കാണ് 50 കോടിക്ക് മുകളിൽ ആസ്തിയുള്ളത്.