Skip to main content
Source
Manorama Online
Date
City
New Delhi

രാജ്യത്തെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സ്വത്തുവിവരങ്ങളുടെ റിപ്പോർട്ട് പുറത്ത്. 2019–20 സാമ്പത്തിക വർഷത്തെ വിവരങ്ങളാണ് ദി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ടത്. റിപ്പോർട്ടുപ്രകാരം ബിജെപിയാണ് രാജ്യത്തെ ഏറ്റവും സമ്പന്ന പാർട്ടി. 4,847.78 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്.

രണ്ടാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്‌പിയാണ്– 698.33 കോടി. കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്, 588.16 കോടി രൂപ ആസ്തി. സിപിഎം (569.51 കോടി), സിപിഐ (29.78 കോടി) എന്നീ പാർട്ടികൾ യഥാക്രമം നാലും ആറും സ്ഥാനത്താണ്. തൃണമൂൽ കോൺഗ്രസ് (247.78 കോടി), എൻസിപി (8.20 കോടി) എന്നിവരാണ് യഥാക്രമം അഞ്ചും ഏഴും സ്ഥാനത്ത്.

7 ദേശീയ പാർട്ടികളുടെയും 44 പ്രാദേശിക പാർട്ടികളുടെയും വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ദേശീയ പാർട്ടികൾക്ക് ആകെ 6,988.57 കോടി രൂപയുടെ ആസ്തിയും പ്രാദേശിക പാർട്ടികൾക്ക് 2,129.38 കോടിയുടെയും ആസ്തിയുണ്ട്.

പ്രാദേശിക പാർട്ടികളിൽ ഏറ്റവും സമ്പന്നർ സമാജ്‌വാദി പാർട്ടിയാണ്. 563.47 കോടിയുടെ സ്വത്താണ് എസ്‌പിക്കുള്ളത്. രണ്ടാം സ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)– 301.47 കോടി. 267.61 കോടിയുടെ സ്വത്തുള്ള അണ്ണാ ഡിഎംകെയാണ് മൂന്നാം സ്ഥാനത്ത്. പ്രാദേശിക പാർട്ടികളുടെ ആസ്തിയിൽ 76.99 ശതമാനവും സ്ഥിരനിക്ഷേപമാണ്.

എസ്‌പി (434.219 കോടി), ടിആർഎസ് (256.01 കോടി), അണ്ണാഡിഎംകെ (246.90 കോടി), ഡിഎംകെ (162.425 കോടി), ശിവസേന (148.46 കോടി), ബിജെഡി (118.425 കോടി) എന്നിങ്ങനെയാണ് സ്ഥിരനിക്ഷേപത്തിൽ ആദ്യസ്ഥാനങ്ങളിലുള്ള പ്രാദേശിക കക്ഷികളുടെ കണക്ക്.

ബിജെപി (3,253 കോടി), ബിഎസ്പി (618.86 കോടി), കോൺഗ്രസ് (240.90 കോടി), സിപിഎം (199.56), തൃണമൂൽ കോൺഗ്രസ് (1.25 കോടി) സിപിഐ (15.63 കോടി), എൻസിപി (1.86 കോടി) എന്നിങ്ങനെയാണ് ദേശീയ പാർട്ടികളുടെ സ്ഥിരനിക്ഷേപ കണക്ക്.