ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ട്രസ്റ്റുകൾ മുഖേന ലഭിച്ച 3826.35 കോടിയിൽ 3157.65 കോടിയും ബി.ജെ.പിക്ക് ലഭിച്ചതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട്. കോൺഗ്രസിന് 298.78 കോടിയും തൃണമൂൽ കോൺഗ്രസിന് 102 കോടിയും ലഭിച്ചുവെന്നും സംഭാവനക്കണക്ക് കമീഷന് സമർപ്പിച്ചത് 10 പാർട്ടികൾ മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. 20 ട്രസ്റ്റുകളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പ്രുഡന്റ് തെരഞ്ഞെടുപ്പ് ട്രസ്റ്റാണ്-2668.46 കോടി.
കേരളത്തിൽ ദേശീയപാത തകർന്നതുമായി ബന്ധപ്പെട്ട് കരിമ്പട്ടികയിൽപ്പെട്ട കമ്പനിയായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ -175 കോടി കഴിഞ്ഞ സാമ്പത്തിക വർഷം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകി. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന എലിവേറ്റഡ് അവന്യൂ റിയാൽറ്റിയുടേതാണ്. 500 കോടി. 308.13 കോടിയുമായി ടാറ്റാ സൺസ് രണ്ടാം സ്ഥാനത്തും 217.62 കോടിയുമായി ടാറ്റാ കൺസൾട്ടൻസി സർവിസസ് മൂന്നാം സ്ഥാനത്തുമുണ്ട്. 1063.13 കോടി രൂപയുമായി നിർമാണമേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ സംഭാവന. ആകെ സംഭാവനകളുടെ 27.78 ശതമാനം വരുമിത്. റിയൽ എസ്റ്റേറ്റ് മേഖല 629.17 കോടിയും വിവരസാങ്കേതിക-ടെലികമ്യൂണിക്കേഷൻ മേഖല 451.86 കോടിയും നൽകി.
സംഭാവന നൽകിയ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 1225.43 കോടി രൂപ മഹാരാഷ്ട്രയിൽ നിന്ന് സംഭാവന ലഭിച്ചപ്പോൾ കേരളത്തിൽനിന്ന് സംഭാവനയായി കിട്ടിയത് കേവലം 50 കോടിയാണ്.
