തെലങ്കാനയിൽ നിന്നുള്ള ഏഴ് എംപിമാരുടെ ആസ്തി 8,310 കോടി രൂപയാണ്.റിപ്പോർട്ട് പ്രകാരം,രാജ്യസഭയിലെ മൊത്തം അംഗ സംഖ്യയുടെ 31% പേർക്ക് ക്രിമിനൽ പശ്ചാത്തലവും, 36 പേർക്ക് (16%) ഗുരുതരമായ ക്രിമിനൽ പശ്ചാത്തലവുമുണ്ട്.
രാജ്യസഭാ അംഗങ്ങളുടെ ആസ്തി വെളിപ്പെടുത്തി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ)ൻ്റെ റിപ്പോർട്ട്. രാജ്യസഭാ അംഗങ്ങളുടെ ആസ്തിയിൽ 39.39% തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നുള്ള 18 എംപിമാരുടേതാണ്. മൊത്തം 226 സിറ്റിംഗ് എംപിമാരുടെ ആസ്തി 26,047 കോടി രൂപയാണെങ്കിൽ ഇതിൽ തെലങ്കാനയിൽ നിന്നുള്ള ഏഴ് എംപിമാരുടെ ആസ്തി 8,310 കോടി രൂപയാണ്. ആന്ധ്രാപ്രദേശിൽ നിന്നുള്ള 11 എംപിമാരുടെ ആസ്തി 1,949 കോടി രൂപയാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
233 രാജ്യസഭാ അംഗങ്ങളിൽ 226 പേരുടെയും സാമ്പത്തിക ,ക്രിമിനൽ പശ്ചാത്തലവും മറ്റ് പശ്ചാത്തലങ്ങളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 രാജ്യസഭാംഗങ്ങളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
31% പേർക്ക് ക്രിമിനൽ പശ്ചാത്തലം
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൻ്റെ റിപ്പോർട്ട് പ്രകാരം,രാജ്യസഭാ അംഗങ്ങളിൽ 69 പേർക്ക് അതായത് മൊത്തം അംഗ സംഖ്യയിലെ 31% പേർക്ക് ക്രിമിനൽ പശ്ചാത്തലവും, 36 പേർക്ക് (16%) ഗുരുതരമായ ക്രിമിനൽ പശ്ചാത്തലവുമുണ്ട്. ഒരാൾക്കെതിരെ കൊലപാതകക്കേസ് നിലനിൽക്കുകയും മറ്റ് നാല് പേർ കൊലപാതകശ്രമക്കേസുകളിലും പ്രതികളാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നാല് പേർക്കെതിരെയുമുണ്ട്.
107 ബിജെപി അംഗങ്ങളിൽ 28 പേർക്ക് ക്രിമിനൽ കേസുകളും 14 പേർക്ക് ഗുരുതരമായ ക്രിമിനൽ കേസുകളുമുണ്ട്. കോൺഗ്രസ് പാർട്ടിയിലെ 29 അംഗങ്ങളിൽ 12 പേർക്ക് ക്രിമിനൽ കേസുകളും 8 പേർക്ക് ഗുരുതരമായ ക്രിമിനൽ കേസുകളുമുണ്ട്.
തെലങ്കാനയിൽ ഏഴിൽ അഞ്ച് പേരിൽ ക്രിമിനൽ പശ്ചാത്തലവുമുണ്ട്. അതായത് 71%. ഇതിൽ മൂന്ന് പേർക്ക് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലവുമുണ്ട്. സംസ്ഥാനങ്ങൾ അടിസ്ഥാനമാക്കുമ്പോൾ ക്രിമിനൽ, ഗുരുതരമായ ക്രിമിനൽ കേസുകളുള്ള എംപിമാരിൽ തെലങ്കാന ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബീഹാർ, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമുണ്ട്. തെലങ്കാനയിൽ ക്രിമിനൽ കേസുകളുള്ളവരിൽ മൂന്ന് പേർ ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ളവരും രണ്ട് പേർ കോൺഗ്രസിൽ നിന്നുള്ളവരുമാണ്.
രാജ്യസഭ അംഗങ്ങളുടെ ആസ്തി
എഡിആർ റിപ്പോർട്ട് പ്രകാരം ബിജെപി എംപിമാരുടെ ആസ്തി 8,181 കോടി രൂപയും കോൺഗ്രസ് അംഗങ്ങളുടെ ആസ്തി 3,781 കോടി രൂപയും നാല് സ്വതന്ത്രരുടെ ആസ്തി 2,211 കോടി രൂപയുമാണെന്ന് പറയുന്നു. 100 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള 31 പേരുണ്ട്. അവരിൽ ഏഴ് പേർ ബിജെപിയിൽ നിന്നുള്ളവരും, ആറ് പേർ കോൺഗ്രസിൽ നിന്നുള്ളവരും, തെലുങ്ക് സംസ്ഥാനങ്ങളിലെ ടിഡിപി, വൈഎസ്ആർസിപി, ബിആർഎസ് എന്നിവയിൽ നിന്നുള്ള രണ്ട് പേർ വീതവും, ഒരാൾ ജനസേനയിൽ നിന്നുള്ളവരുമാണ്.
തെലങ്കാനയിലെ 57% ഉം ആന്ധ്രാപ്രദേശിലെ 45% എംപിമാരും ശതകോടീശ്വരന്മാരാണ്. തെലങ്കാനയിലെ മൂന്ന് ബിആർഎസ് അംഗങ്ങളുടെ ആസ്തി 5,524 കോടി രൂപയാണ്. എപിയിലും, ടിഡിപിയിലും നിന്നുള്ള നാല് എംപിമാരുടെ ആസ്തി 1,007 കോടി രൂപയാണ്. വൈഎസ്ആർസിപിയിൽ നിന്നുള്ള നാല് അംഗങ്ങൾക്ക് 683 കോടി രൂപയുടെ ആസ്തിയുണ്ട്.
രാജ്യസഭയിലെ വനിതാ വിഹിതം 15%
രാജ്യസഭയിലെ വനിതാ വിഹിതം 15% മാത്രമാണ്. 34 അംഗങ്ങളിൽ 20 പേർ ബിജെപിയിൽ നിന്നും, അഞ്ച് പേർ കോൺഗ്രസിൽ നിന്നും നാല് പേർ തൃണമൂലിൽ നിന്നുമാണ്. രാജ്യസഭയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള മൂന്ന് എംപിമാരിൽ രണ്ടുപേർ തെലങ്കാനയിൽ നിന്നുള്ളവരാണ്. ഇന്ത്യയിലെ ബന്ദി പാർത്ഥസാരഥി 5,300 കോടി രൂപയുമായി ഒന്നാം സ്ഥാനത്തും,പഞ്ചാബിലെ ബിജെപി എംപി രാജേന്ദർ ഗുപ്ത 5,053 കോടിയുമായി രണ്ടാം സ്ഥാനത്തും കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വി 2,558 കോടിയുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
രാജ്യസഭയിൽ ഏറ്റവും കൂടുതൽ കടമുള്ള ആദ്യ മൂന്ന് എംപിമാരിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ടിഡിപി എംപി ഭാഷ്യം രാമകൃഷ്ണ രണ്ടാം സ്ഥാനത്താണ്. അദ്ദേഹത്തിൻ്റെ ആസ്തി 672 കോടി രൂപയും കടം 200 കോടി രൂപയുമാണ്. ഒന്നാം സ്ഥാനത്തുള്ള ജാർഖണ്ഡിൽ നിന്നുള്ള സ്വതന്ത്ര എംപി പരിമൾ നാഥ്വാനിക്ക് 755 കോടി രൂപയുടെ ആസ്തിയും 256 കോടി രൂപയുടെ കടവുമുണ്ട്. മൂന്നാം സ്ഥാനത്തുള്ള ജയ ബച്ചന് 1,578 കോടി രൂപയുടെ ആസ്തിയും 149 കോടി രൂപയുടെ കടബാധ്യതയുമുണ്ട്.
